മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ വടകരയിൽ എത്തിച്ചു
ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപക്കിനെ കണ്ടെത്തിയത്

പേരാമ്പ്ര: മേപ്പയൂർ കൂനംവെള്ളി ക്കാവിൽ നിന്ന് കഴിഞ്ഞ ജൂൺ ഏഴിന് കാണാതായ വടക്കേടത്ത് കണ്ടി ദീപക്കിനെ (36) ക്രൈം ബ്രാഞ്ച് സംഘം വടകര യിലെത്തിച്ചു. ഡിവൈഎസ്‌പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എസ്ഐമാരായ മോഹനകൃഷ്ണൻ, കെ പി രാജീവൻ, വി കെ രാജീവൻ, സീനിയർ സിപിഒമാരായ വി വി ഷാജി, സുരേഷ് കാരയാട് എന്നിവർ ഗോവയിലെത്തി പൊലീസ് കസ്റ്റഡിയിലുള്ള ദീപക്കിനെ വടകരയിൽ എത്തിക്കുകയായിരുന്നു.
ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിട യിലാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്. മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് കഴിഞ്ഞ ജൂൺ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ദീപക്ക് രാത്രി 10ന് ബസ്സിന് മംഗളൂരുവിലേക്കാണ് പോയത്. അവിടെയെത്തിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എട്ടിന് രാവിലെ ബസ് മാർഗം ഗോവയിലേക്ക് പുറപ്പെട്ടു.ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുന്നതിനാൽ ദീപക്കിനെ വെള്ളിയാഴ്‌ച കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും.
ആഗസ്‌ത് 30 വരെ ഗോവയിലെ ലൈവ്‌ലി ഹുഡ് ഹോട്ടലിൽ ദിവസം 500 രൂപ വേതനത്തിന് ജോലി ചെയ്തു. റെയിൽവേ സ്റ്റേഷനിലായിരുന്നു അന്തിയുറക്കം. ആഗസ്‌ത് 30ന് ഗോവയിൽനിന്ന് ട്രെയിൻ മാർഗം മുംബൈയിലേക്ക് പോയി. ആറുദിവസം മുംബൈയിൽ കറങ്ങിയശേഷം മധ്യപ്രദേശിലെ ഇറ്റാർസി, മാണ്ഡി ദ്വീപ്, ഭോപാൽ എന്നിവിടങ്ങളിൽ യാത്ര തുടർന്നു. സെപ്തംബറിൽ രണ്ടുദിവസം ന്യൂഡൽഹിയിൽ എത്തി. പിന്നീട് സെപ്തംബർ 24ന് ചണ്ഡീഗഢിലേക്ക് പോയി നിർമാണത്തൊഴിലാളിയായി ജോലിയെടുത്തു. തുടർന്ന് ഏഴു ദിവസം അമൃത്‌സറിലും രണ്ടുദിവസം ഷിംലയിലും സഞ്ചരിച്ചു. ഡിസംബർ 26ന് ഗോവയിൽ തിരിച്ചെത്തി ഫുൾ മൂൺ എന്ന ഹോട്ടലിൽ 500 രൂപ ദിവസവേതനത്തിന് ശുചീകരണ തൊഴിലാളിയായി. ജനുവരി 29ന് ഹോട്ടൽ ജോലി ഉപേക്ഷിച്ച ദീപക്ക് മറ്റൊരാളുടെ ഫോണിൽ നിന്ന് അമ്മ ശ്രീലതയെ വിളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.
കൊയിലാണ്ടി കാപ്പാട് കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി വീട്ടുകാർ സംസ്കരിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ താണെന്ന് തിരിച്ചറിഞ്ഞു. പിന്നീടാണ് ദീപക്കിനെ കണ്ടെത്താൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.