വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു
ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്
കായംകുളം: ചേരാവള്ളി വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പട്ടികജാതിക്കാരി ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ ജീവനോപാധിയായിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്.ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. അതുവഴി പോയവരാണ് കട കത്തുന്നതുകണ്ട് അഗ്നിരക്ഷ സംഘത്തെ അറിയിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്.
സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല മ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ നടപടികൾ ഉണ്ടാകണമെന്ന് പ്രസിഡന്റ് ബിദു രാഘവൻ ആവശ്യപ്പെട്ടു.

