കരാറുകാരനിൽനിന്ന് കൈക്കൂലി: നഗരസഭാ സെക്രട്ടറിയും അറ്റൻഡറും പിടിയിൽ
കൈക്കൂലി ആവശ്യപ്പെട്ടത് ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ
പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അറ്റന്‍ഡറേയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഖരമാലിന്യ സംസ്‌കരണ കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ യായിരുന്നു അറസ്റ്റ്. നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, അറ്റന്‍ഡര്‍ ഹസീത ബീഗം എന്നിവരാണ് വിജിലന്‍സ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടറിയുടെ ക്യാബിനില്‍ വെച്ചാണ് കരാറുകാരനില്‍ നിന്ന് സെക്രട്ടറി കൈക്കൂലി വാങ്ങിയത്. 2024 വരെ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ ത്തിനുള്ള കരാറുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. പലവട്ടം പണം ആവശ്യപ്പെട്ടതോടെയാണ് ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചത്.

