കുന്ദമംഗലത്ത് ഡോക്ടറെ മർദ്ദിച്ച സംഭവം; ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും
നാളെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയുള്ള പണിമുടക്കിൽ അത്യാഹിത വിഭാഗങ്ങൾ മാത്രമാവും പ്രവർത്തിക്കുക

കോഴിക്കോട്: കുന്ദമംഗലത്ത് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും. ഐ.എം.എയുടെ നേതൃത്വത്തിൽ നാളെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്കുക. അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള വിഭവങ്ങൾ പണിമുടക്കുമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് പികെ അശോകനെയാണ് സി.ടി. സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാർ മർദ്ദിച്ചത്. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും തകര്‍ത്തു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്.
ഒരാഴ്ച്ച മുമ്പ് ആശുപത്രിയില്‍വെച്ച് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗൈനക്കോളജിസ്റ്റായ അനിതയായിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്. എന്നാൽ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.