ചികിത്സ വൈകിയെന്നാരോപിച്ച് കുന്ദമംഗലത്ത് ഡോക്ടർക്ക് മർദ്ദനം
ഡോക്ടറെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് കുന്ദമംഗലത്ത് ഡോക്ടര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മര്‍ദ്ദനമേറ്റത്. മുഖത്ത് പരിക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സി.ടി. സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാർ ഡോക്ടറെ മര്‍ദ്ദിച്ചത്. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും തകര്‍ത്തു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്.
ഒരാഴ്ച്ച മുമ്പ് ആശുപത്രിയില്‍വെച്ച് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗൈനക്കോളജിസ്റ്റായ അനിതയായിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്. എന്നാൽ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം സംഘടിപ്പിക്കുമെന്ന് ഐ.എം.എ. അറിയിച്ചു.