പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്
കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു
കുന്നംകുളം: കുന്നംകുളത്ത് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ വിധിച്ചു.സിദ്ധിക്ക് ബാകവി എന്ന മദ്രസാ അധ്യാപകനാണ് ശിക്ഷ. ഇയാൾക്ക് 43 വയസാണ്. കുന്നം കുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് തുടർച്ചയായി പലതവണ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് വിധി യുണ്ടായിരിക്കുന്നത്.
പീഡനത്തിന് ഇരയായ ആൺകുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് രാത്രി വൈകിയ സമയങ്ങളിൽ ഉൾപ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങൾ കുട്ടി സ്കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത്. ഇതിനെ തുടർന്ന് മാതാപിതാക്കളെ അധ്യാപകർ ഇക്കാര്യം അറിയിക്കുകയും തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കേണ്ടവരായ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

