ഗൈനക്കോളജി സംവിധാനമില്ലാത്ത ബാലുശ്ശേരി ആശുപത്രിയില്‍ സുഖ പ്രസവം
പ്രസവവേദനയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ ജീവനക്കാർ പ്രസവത്തിനായുള്ളസൗകര്യങ്ങൾ ഒരുക്കി
ബാലുശ്ശേരി. ഗൈനക്കോളജി സേവനം നിലച്ച ബാലുശ്ശേരിതാലൂക്ക് ആശുപത്രിയിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ എത്തിച്ച ഉടൻ പ്രസവിക്കുകയായിരുന്നു. പ്രസവവേദനയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ യുവതി എത്തിയ സ്ഥലത്തു തന്നെ ജീവനക്കാർ പ്രസവത്തിനായുള്ളസൗകര്യങ്ങൾ ഒരുക്കി. കിനാലൂർ ഓണിവയൽ ലിനീഷിന്റെ ഭാര്യ സൗമ്യയാണ് ആശുപത്രി ജീവനക്കാരുടെ കരുതലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപ് കൃഷ്ണ ഉടൻ തന്നെ യുവതിക്ക് മതിയായ വൈദ്യ സഹായം നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കി നേതൃത്വം നൽകി.
നഴ്സിങ് ഓഫിസർമാരായ ഒ.ടി.ഫരീദ, കെ.ഫ, നഴ്സിങ് അസിസ്റ്റന്റ് എം.വത്സല, അറ്റൻഡർ സിന്ധു, സെക്യൂരിറ്റി ജീവനക്കാരി സുജിത എന്നിവർ ലഭ്യമായ സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച് പ്രസവ വാർഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയ ശേഷം കൂടുതൽ ചികിത്സകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 വർഷം മുൻപു വരെ ഇവിടെ പ്രസവങ്ങൾ നടന്നിരുന്നു. സർക്കാർ ആശുപത്രികളിൽ സ്പെഷ്യൽറ്റി കേഡർ സംവിധാനം നടപ്പിലാക്കിയതാണു ബാലുശ്ശേരി ആശുപത്രിക്ക് തിരിച്ചടിയായയത്.
ബാലുശ്ശേരിയിലെയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും ജനം ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പുനരാരംഭിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്.ഏതാനും വർഷങ്ങൾക്കു മുൻപും സമാന രീതിയിൽ ഇവിടെ പ്രസവം നടന്നിരുന്നു. അടിയന്തര ഘട്ടത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ ഡോക്ടറെയും നഴ്സിങ് സംഘത്തെയും കെ.എം.സച്ചിൻ ദേവ് എംഎൽഎയും എൻജിഒ യൂണിയനും അനുമോദിച്ചു.

