തൃപ്പൂണിത്തുറ കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ ജിമ്മിയെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു.
തൃപ്പൂണിത്തുറ :തൃപ്പൂണിത്തുറയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്ത മായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ ജിമ്മിയെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും നിയോഗിച്ചു.
ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ മനോഹരനെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് കൊച്ചി യിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണി ത്തുറ താലൂക്ക് ആശുപത്രിയിലെ ത്തിച്ചെങ്കിലും ഗുരുതരാവസ്ഥയി ലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായി രുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.
മനോഹരനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പറയുന്നു. മനോഹരനെ പിടിച്ചയുടന്‍ മുഖത്തടിച്ചു. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും രമാദേവി പറഞ്ഞു. ശരീരം തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും അവര്‍ മൊഴി നൽകി.

