താമരശ്ശേരി ചുരത്തിൽ ഏപ്രിൽ 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗതാഗതം സുഗമമാക്കാൻ തീരുമാനങ്ങൾ എടുത്തത്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 5 മുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. പൊതു അവധി ദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും വൈകിട്ട് മൂന്നു മണി മുതൽ രാത്രി 9 മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡയമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല. ഉത്സവാ ഘോഷങ്ങൾ, സ്കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ വേണ്ടി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിർണായകമായ തീരുമാനങ്ങൾ എടുത്തത്.
ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ വാഹനങ്ങളുടെ തകരാറുകൾ എന്നിവ യഥാ സമയം തന്നെ പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചു എത്രയും വേഗം പരിഹാരം കണ്ട് ഗതാഗതം പുനസ്ഥാപിക്കുന്നതിന് എമർജൻസി സെൻറർ സംവിധാനം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ചുരത്തിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കുന്നതിന് അടിവാരത്തുള്ള ബസ്റ്റാൻഡ് കെട്ടിടത്തിൽ ടോയ്ലറ്റ് അനുവദിക്കാനും തീരുമാനിച്ചു. ചുരത്തിലൂടെ എല്ലാ കടകളും സ്ഥാപനങ്ങളും അവയുടെ 50 മീറ്റർ ചുറ്റളവിലുള്ള മാലിന്യങ്ങൾ ഉടൻ സ്വയം തന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പോലീസിനും പഞ്ചായത്തിനും ഫൈൻ ഈടാക്കാൻ അനുമതി നൽകും
ചുരത്തിൽ പുറമ്പോക്ക് കയ്യേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സർവ്വേ നടത്തി നടപടി സ്വീകരിക്കും. എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്ന പക്ഷം അടിവാരത്തു നിന്നും ലക്കിടിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഡി എഫ് ഒ അബ്ദുല്ലത്തീഫ്, താമരശ്ശേരി തഹസിൽദാർ സി സുബൈർ, ഡിവൈഎസ്പി അഷ്റഫ് ടി കെ, രഞ്ജിത്ത് എൻ ജയപാലൻ, കെ വിനയരാജ് ഇ ഷാനവാസ്, വി ഐ എസ് മൊയ്തു, പി കെ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു