കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടെന്ന് പരാതി
എടപ്പാൾ സ്വദേശിയായ യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്
മലപ്പുറം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ മൂന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി. കെഎസ്ആർടിസി ജോയിന്റ് എംഡിക്ക് ആണ് പരാതി നൽകിയത്. എടപ്പാൾ സ്വദേശിയായ യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് വരാനിരുന്ന യുവതി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ സ്വിഫ്റ്റിന് പകരം ഡീലക്സ് ബസാണ് ലഭിച്ചത്.
സ്ഥിരം സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന ഇവർ ബസ് മാറിയ വിവരം അറിയാതെ കാത്തുനിന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും ബസ് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് ഡീലക്സ് ബസ് ആണെന്ന് അറിഞ്ഞത്. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ ഗോവിന്ദ ടാക്കീസിന് സമീപം സ്വിഫ്റ്റ് ബസ്സുകൾ നിർത്താറുണ്ടെന്ന് കണ്ടക്ടറോടു പറഞ്ഞപ്പോൾ കുറ്റിപ്പുറം വരെയുള്ള ടിക്കറ്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നിർത്താൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
ഡ്രൈവർ ബസ് നിർത്താൻ സന്നദ്ധനായെങ്കിലും കണ്ടക്ടർ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പുലർച്ചെ മൂന്നരയോടെ എടപ്പാൾ മേൽപ്പാലം കഴിഞ്ഞ് ഇവരെ ഇറക്കി വിടുകയായിരുന്നു. പിന്നീട് പിതാവ് എത്തിയാണ് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയത്.

