പക്രം തളം ചുരം വളവിന് സമീപം തീപിടുത്തം;300 ഏക്കർ കൃഷിയിടം കത്തി നശിച്ചു
വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്ന് തീ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം
കുറ്റ്യാടി: പക്രംതളം ചുരം ചുങ്കക്കുറ്റി പതിനൊന്നാം വളവിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്നേക്കറോളം കൃഷിയിടം കത്തിനശിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്ന് തീ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. വയനാട് ജില്ലയിലെ തൊണ്ടർനാട്, കോഴിക്കോട്ടെ കാവിലുംപാറ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന സ്ഥലത്താണ് വ്യാഴം പകൽ പതിനൊന്നിന് തീ പടർന്നത്.
നോർത്ത് വയനാട് ഫോറസ്റ്റ് അധികൃതർ, തൊട്ടിൽപ്പാലം പൊലീസ്, നാദാപുരം അഗ്നിരക്ഷാസേന, നാട്ടുകാർ, ചുരം ഡിവിഷൻ ഹെൽപ് കെയർ പ്രവർത്തകർ, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന എന്നിവർ ചേർന്ന് തീയണച്ചു.
ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതിനാലും വേനൽ കടുത്തതിനാലും ചുരം മേഖലയോട് ചേർന്ന വനമേഖലയിലും തോട്ടങ്ങളിലും തീപിടിത്തമുണ്ടാകാൻ സാധ്യത ഏറെയാണ്.കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സ്ഥിരംസമിതി ചെയർമാൻ മണലിൽ രമേശൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

