ഹണി ട്രാപ്പ് തട്ടിപ്പ് കേസിൽ പോലീസിനെ വട്ടം കറക്കിയ അശ്വതി മറ്റൊരു കേസിൽ പിടിയിൽ
ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുരുങ്ങിയത്
തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാർത്തകളിൽ നിറഞ്ഞ് പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ഒടുവിൽ കുടുങ്ങിയത് വിവാഹത്തട്ടിപ്പു കേസിൽ. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതി അച്ചുവിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര വർഷത്തോളം പൊലീസിനെ വട്ടം കറക്കിയ ശേഷമാണ് അശ്വതി പൊലീസിന്റെ പിടിയിലാകുന്നത്.
ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുരുങ്ങിയത്. കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടിൽ കുടുക്കിയാണ് ഫെയ്സ്ബുക്കിൽ അശ്വതി അച്ചു എന്നറിയപ്പെടുന്ന കൊല്ലം അഞ്ചൽ സ്വദേശിനി വാർത്തകളിൽ ഇടംപിടിച്ചത്. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നൽകിയുള്ള തട്ടിപ്പാണ്.പൂവാർ സ്വദേശിയായ 68 വയസ്സുകാരനായിരുന്നു അശ്വതിയുടെ പുതിയ ഇര. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട അറുപത്തിയെട്ടു കാരൻ രണ്ടാം വിവാഹത്തിന് തീരുമാനിക്കുകയും ചില ബ്രോക്കർമാരെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഇടനിലക്കാർ മുഖേനെ അശ്വതി ബന്ധപ്പെട്ടു. വിവാഹനത്തിന് തയാറാണെന്നും അതിനു മുൻപ് തന്റെ കടം തീർക്കാനായി 40,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ അശ്വതിയുടെ മട്ടുമാറി. മാസങ്ങൾ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോൾ ചീത്തവിളിക്കുകയും ചെയ്തു.ഇതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയതും അറസ്റ്റിനു കളമൊരുങ്ങിയതും. നേരത്തെ ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ അശ്വതിക്കെതിരെ കേസെടു ത്തിരുന്നു.

