ആംബുലൻസിനെ തടസ്സപ്പെടുത്തി കാറോടിച്ച ഡ്രൈവർക്ക് പണി കിട്ടി; 5000 രൂപ പിഴയും ലൈസൻസിന് സസ്പെൻഷനും
ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. 5000 രൂപ പിഴയും അടയ്ക്കണം
ബാലുശ്ശേരി: ഗുരുതരാ വസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച് കാറോടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടിയെടുത്തു. 5000 രൂപ പിഴയും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ രണ്ട് ദിവസത്തെ ആശുപത്രി സേവനവും ഇയാൾ നടത്തണം. ഒപ്പം ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയും . കോഴിക്കോട് സ്വദേശി തരുണിന്റ പേരിലാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.
കോഴിക്കോട് ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രൈവർക്ക് കിട്ടിയ പണി അറിഞ്ഞോ എന്ന കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ സഹിതമുള്ള ബോധവൽക്കരണ സന്ദേശം പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുൺ കാറോടിച്ചത്.
പലതവണ ആംബുലൻസ് ഹോൺ മുഴക്കിയിട്ടും വഴി നൽകിയില്ല. കാർ തുടർച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾ തെറിച്ചു വീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാർ വഴിമാറിയത്. രോഗിയുടെ ബന്ധുക്കൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച്, മോട്ടോർ വാഹന വകുപ്പ് അതിവേഗം നടപടിയെടുത്തു. കാർ ഓടിച്ച തരുണിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനവും ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ പാലിയേറ്റീവ് കേന്ദ്രത്തിൽ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അപകടത്തിൽപ്പെട്ട് തളർന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് കൂടിയാണ് ഈ പരിശീലനം.

