യശ്വന്ത്പൂർ എക്സ്പ്രസ് രണ്ടര മണിക്കൂർ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സർവീസ് പുനരാരംഭിച്ചത്
പാലക്കാട്: യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് വാളയാർ സ്റ്റേഷനിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി.ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടർന്ന് യാത്രക്കാർ ട്രെയിനിൽ നിന്നും ഇറങ്ങി പ്രതിഷേധിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സർവീസ് പുനരാരംഭിച്ചത്. പാലക്കാട് സ്റ്റോപ്പുണ്ടെന്നിരിക്കെ അതിനു മുമ്പേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ട് ഇറങ്ങിപ്പോയത്. കാര്യമറിയാതെ അമ്പരന്നു പോയ യാത്രക്കാർ സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാർ ഓരോരുത്തരും പരാതി രേഖപ്പെടുത്താൻ തുടങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങി പ്പോയതെന്ന വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്ത് വന്നു. മണിക്കൂറുകൾ നീണ്ട അസ്വസ്ഥതകൾക്കിടയിൽ രാവിലെ 8:30ഓടെ പുതിയ ലോക പൈലറ്റ് എത്തി യാത്ര പുനരാരംഭിച്ചു. ഇത്രയും സമയം ഈ വഴി കടന്നു പോകേണ്ട ട്രെയിനുകളെല്ലാം മുടങ്ങിക്കിടന്നു
ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുന്നത് ഗുരുതരമായ അച്ചടക്ക ലംഘനം ആണെന്നും ഇത്തരം നടപടികൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും ട്രെയിനിലെ യാത്രക്കാരനായ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡൻറ് പറഞ്ഞു. എക്സ്പ്രസ്സാണ് പേരിലാണെങ്കിലും കുറെക്കാലമായി മറ്റ് ട്രെയിനുകൾക്കായി പിടിച്ചിട്ട് സ്ഥിരം അര മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനാണ് ബംഗളൂരു യശ്വന്തപുരം എക്സ്പ്രസ് എന്ന് യാത്രക്കാർ പറയുന്നു. രാവിലെ 8 30ന് കണ്ണൂർ എത്തേണ്ടതിന് പകരം 9 30 വരെ പല ദിവസങ്ങളിലും ആവാറുണ്ട്.

