ഫറോക്ക് പുതിയ പാലത്ത് നിന്ന് യുവദമ്പതികൾ പുഴയിലേക്ക് ചാടി
യുവതിയെ രക്ഷപ്പെടുത്തി: കൂടെ ചാടിയ പുരുഷനെ കണ്ടെത്തിയില്ല

ഫറോക്ക്: ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽനിന്ന് യുവദമ്പതികൾ ചാലിയാറിലേക്ക് ചാടി. മഞ്ചേരി പിഎൻഎ റോഡ് എടിഎസിന് സമീപം പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ തട്ടാപുറത്ത് ജിതിൻ (31), ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. വർഷയെ പുഴയിൽനിന്ന് രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിലൂടെ വരികയായിരുന്ന ലോറിയുടെ ഡ്രൈവർ ദമ്പതികൾ പാലത്തിൽനിന്ന് ചാടുന്നത് കണ്ടതാണ് യുവതിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. വാഹനം നിർത്തി ഇറങ്ങിയ ഇദ്ദേഹം താഴേക്ക് ഇട്ടുകൊടുത്ത കയറിൽപിടിച്ച് പാലത്തിന്റെ തൂണിനുസമീപം അള്ളിപ്പിടിച്ച് കിടന്ന വർഷയെ പുഴയിലെ മത്സ്യ ത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്.
ബേപ്പൂർ ചാലിയം കോസ്റ്റൽ പൊലീസ്, മീഞ്ചന്ത അഗ്നിരക്ഷാസേന, മത്സ്യത്തൊഴിലാളികൾ എന്നിവർചേർന്ന് ജിതിനെ കണ്ടെത്താൻ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. വിവര മറിഞ്ഞ് ഫറോക്ക് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘവുമെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പുഴയിൽ ശക്തമായ ഒഴുക്കുള്ള ഭാഗത്തേക്ക് വീണതിനാൽ ജിതിന് കയറിൽ പിടികിട്ടിയിരുന്നില്ല. ജിതിൻ മുങ്ങിത്താഴുന്നത് രക്ഷാ പ്രവർത്തകർ കാണുന്നുണ്ടാ യിരുന്നെങ്കിലും ഇവർ നിസ്സഹായരായിരുന്നു.
ആറു മാസം മുമ്പാണ് ജിതിനും പൊന്നാനി സ്വദേശി വർഷയും വിവാഹം രജിസ്റ്റർ ചെയ്‌തത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ശനി രാത്രി ദമ്പതികൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. പരേതനായ സാജു തോമസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ജിതിൻ. മഞ്ചേരിയിൽ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. എട്ടുവർഷം മുമ്പാണ് കോട്ടയത്തുനിന്ന് കുടുംബം മഞ്ചേരിയിലെ വാടകവീട്ടിൽ താമസമാക്കിയത്. അമ്മ ബന്ധുവിന്റെ കുഞ്ഞിന്റെ ചോറൂണിന് പോയ സമയത്താണ് ജിതിനും വർഷയും മൊബൈൽ ഫോൺ ഉൾപ്പെടെ എടുക്കാതെ വീട്ടിൽനിന്ന് ഇറങ്ങിയത്.