മായം കലരാത്ത ഉൽപന്നങ്ങൾ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ
മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും

തിരുവനന്തപുരം: ന്യായവിലയ്ക്ക് പരിശുദ്ധവും മായം കലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ആഗസ്റ്റ് 22 മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും.മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനെത്തിക്കുന്നത്.
വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും.ജില്ലാ മേളകൾക്കുള്ള ഒരുക്കം പൂർത്തിയായി. കൂടാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപവരെ ഓണം വിപണന മേളകൾക്ക് അനുവദിക്കാമെന്ന സർക്കാർ ഉത്തരവുമുണ്ട്.
പൂക്കൃഷി രംഗത്ത് സജീവമായ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽനിന്ന് ജമന്തി, ബന്ധി, മുല്ല, താമര എന്നിങ്ങനെ വിവിധ പൂക്കളും മേളകൾക്ക് മാറ്റുകൂട്ടാനെത്തും.