'ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്.ഇതുവരെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല’; മന്ത്രി കെ രാധാകൃഷ്ണൻ
യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും മറുപടി കൊടുക്കുകയായിരുന്നു മന്ത്രി
തിരുവനന്തപുരം: യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അമ്പലത്തിലെ ചടങ്ങുകൾക്ക് താൻ ആദ്യമായല്ല പോകുന്നത്. ഇതുവരെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല. പൂജാരിക്ക് പൈസ നൽകിയാൽ അകത്തേക്ക് കൊണ്ടുപോകില്ലേ. അപ്പോൾ പൈസയ്ക്ക് അയിത്തമില്ല, മനുഷ്യന് അയിത്തമുണ്ട് എന്ന രീതിയാണ്. ഇതിനെപ്പറ്റിയാണ് സംസാരിക്കാൻ ശ്രമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു. മാസങ്ങൾക്കുശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാർത്തകൾ വായിച്ചു. ദളിത് വേട്ടയുടെ വാർത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയിൽ അനുഭവം പറഞ്ഞു എന്നേയുള്ളൂ.
മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു.

