വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടത്തി 1.12 കോടി രൂപ തട്ടിയ നാല് ഉത്തരേന്ത്യക്കാർ പിടിയിൽ
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേകാന്വേഷക സംഘം റാഞ്ചിയിൽ നിന്നാണ് ഇവരെ പിടികൂടിയത്
 
                        തിരുവനന്തപുരം: ഓൺലൈൻ ലോട്ടറിയുടെ പേരിൽ എറണാകുളം സ്വദേശിനിയിൽ നിന്ന് 1.12 കോടി രൂപ തട്ടിയ നാല് ഉത്തരേന്ത്യക്കാരെ പോലീസ് പിടികൂടി. ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശി നീരജ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേകാന്വേഷക സംഘം റാഞ്ചിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഉടൻ കേരളത്തിൽ എത്തിക്കും.
ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും ഇരുനൂറ്റമ്പതോളം അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 28 മൊബൈൽ ഫോൺ, 85 എടിഎം കാർഡ്, എട്ട് സിം കാർഡ്, ലാപ്ടോപ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളുമടക്കം 1.25 ലക്ഷം രൂപ കണ്ടെടുത്തു. സ്നാപ്ഡീൽ ഉപയോക്താക്കൾക്കായി ലക്കി ഡ്രോ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥ്, എസ്പി എം ജെ സോജൻ, ഡിവൈഎസ്പി വി റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥരായ സൈജു കെ പോൾ, ടി ഡി മനോജ്കുമാർ, ജിജോമോൻ തോമസ്, യു സൗരഭ്, പി അജിത്, ആർ അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            