കോഴിക്കോട് എ.ഐ പണം തട്ടിപ്പ് കേസ്; മുഖ്യപ്രതിയെ ഇന്ന് തിഹാർ ജയിലിൽ നിന്ന് കോടതിയിൽ എത്തിക്കും
സുഹൃത്ത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും നാൽപതിനായിരം രൂപ കവർന്നത്
കോഴിക്കോട്: എ.ഐ പണം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് സ്വദേശി കൗശൽ ഷായെണ് കോഴിക്കോട് സിജെഎം കോടതിയിൽ എത്തിക്കുന്നത്.
കേരളത്തിലെ ആദ്യ എഐ തട്ടിപ്പായിരുന്നു കോഴിക്കോട് നടന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്ത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും നാൽപതിനായിരം രൂപ കവർന്നത്.കേസിലെ കൂട്ടുപ്രതികളായ മൂന്നു പേരെ സൈബർ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് പ്രധാന പ്രതിയായ കൗശൽ ഷായെ കുറിച്ചുള്ള വിവരം ലഭിച്ചത്.
എന്നാൽ പ്രതി മറ്റൊരു കേസിൽ തീഹാർ ജയിലിൽ കഴിയുന്നതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കാനോ കേരള പൊലീസിന് ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ നേരിട്ട് ഹാജരാക്കാൻ നിർദേശം നൽകുകയായിരുന്നു. ഇത് അനുസരിച്ചാണ് തിഹാർ ജയിൽ അധികൃതർ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്.

