കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്

കോഴിക്കോട്: കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവിട്ടു. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്.കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു.
മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്. കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നല്‍കിയിരുന്നു.