സ്വകാര്യബസുകളിൽ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി; 31 ബസുകള്‍ക്കെതിരേ നടപടി
എയര്‍ ഹോണ്‍, ഗ്ലാസുകളിലെ സ്റ്റിക്കര്‍, അലങ്കാരവസ്തുക്കള്‍ എന്നിവയ്ക്കെതിരേയാണ് നടപടി എടുത്തത്
കോഴിക്കോട്: ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്വകാര്യബസുകളിൽ പരിശോധന നടത്തി.എയര്‍ ഹോണ്‍, ഗ്ലാസുകളിലെ സ്റ്റിക്കര്‍, അലങ്കാരവസ്തുക്കള്‍ എന്നിവയ്ക്കെതിരേയാണ് പരിശോധന നടത്തിയത്.
എയര്‍ ഹോണ്‍ ഘടിപ്പിച്ച 31 ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഗ്ലാസുകളിലും ഡ്രൈവര്‍ കാബിനിലും ഘടിപ്പിച്ച അലങ്കാരങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. പിഴയിനത്തില്‍ 1,17,000 രൂപ ഈടാക്കി. തലശ്ശേരി-കോഴിക്കോട് റൂട്ടില്‍ ജീര്‍ണിച്ച ബോഡിയുമായി സര്‍വീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് ആര്‍.ടി.ഒ. റദ്ദ് ചെയ്തു.
കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റോഡില്‍ അടിയുണ്ടാക്കിയ ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ശബരീഷിന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

