മഹാരാജാസ് കോളേജ് നാളെ തുറക്കും; 5 സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കാൻ ആവശ്യപ്പെട്ടു
വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്
എറണാകുളം: വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ചിട്ട മഹാരാജാസ് കോളേജ് നാളെ തുറക്കും. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്.
കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു.
മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്.

