കേരളത്തിലെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ആദ്യത്തെ ലിഫ്റ്റ് പാലം
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം. റിമോട്ട് കൺട്രോളർകൊണ്ട് പാലം പ്രവർത്തിപ്പിക്കാനാകും. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിക്കും.
കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിർമിച്ചിരിക്കുന്നത്. 100 ടണ്ണാണ് പാലത്തിൻ്റെ പരമാവധി ഭാരശേഷി. പാലത്തിൻ്റെ ട്രയൽ റൺ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം.
18.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കോവളം – ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് കരിക്കകത്ത് നിർമാണം പൂർത്തിയായത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പിൽനിന്ന് അഞ്ച് മീറ്റർ വരെ ഉയർത്താനാകുമെന്നതാണ് ലിഫ്റ്റ് പാലത്തിൻ്റെ പ്രത്യേകത.

