എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ നടത്താൻ പണമില്ല; നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദേശം
സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ നടത്താൻ പണമില്ലാത്ത സാഹചര്യത്തിൽ ബദൽ മാർഗം തേടി വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളുടെ ദൈനംദിന ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ചെലവായിരുന്നു.
സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്തു നൽകിയിരുന്നു.ഇതിന് അനുമതി നൽകിയാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.