റേഷൻ പ്രതിസന്ധിക്ക് പരിഹാരം ; പുതിയ സെർവറിന് 3.54 ലക്ഷം അനുവദിച്ചു
ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകാനുള്ളതാണ് തുക

തിരുവനന്തപുരം:റേഷൻ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ സെർവറിന് 3.54 ലക്ഷം അനുവദിച്ചു. സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെ അധിക സർവർ സജ്ജീകരിക്കാൻ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി.
ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകാനുള്ളതാണ് തുക. ഇ-പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന ഓതന്‍റിഫിക്കേഷൻ യൂസർ ഏജൻസി(എ.യു.എ)യാണ് വാങ്ങുക.
കഴിഞ്ഞ ദിവസം മസ്റ്ററിങ് പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണം സംസ്ഥാന ഐ.ടി മിഷന്റെ ഉടമസ്ഥതയിലുള്ള ഓതന്‍റിഫിക്കേഷൻ യൂസർ ഏജൻസിയിലെ തകരാറാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എൻ.ഐ.സിയുടെ ഉടമസ്ഥതയിലുള്ള ഒരു എ.യു.എ പകരം ഉപയോഗിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഓതന്‍റിഫിക്കേഷൻ യൂസർ ഏജൻസി വാങ്ങാൻ തീരുമാനമായത്.