കടലാക്രമണത്തിന് സാധ്യത; ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണം
തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി തീരദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കരകയറി വന്ന കടൽ തിരുവനന്തപുരത്തെ തീരദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കള്ളക്കടൽ എന്ന പ്രതിഭാസമാണ് കടലാക്രമണത്തിന് കാരണം. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്.
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ.
കണ്ണൂരിൽ കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിലെ വിനോദ സഞ്ചാര പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. നിലവിൽ മുഴുപ്പിലങ്ങാട് ഫ്ളോട്ടിംങ് ബ്രിഡ്ജ് ഡിടിപിസിയുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റിയിട്ടുണ്ട്.
ആശങ്കപ്പെടാനില്ലെന്നും കടൽ ഉൾവലിയാനും തീരത്തേക്ക് തിരയടിച്ച് കയറാനും സാധ്യതയുള്ളതിനാൽ ജാഗ്രപാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

