ജനശതാബ്ദിയിൽ ടി.ടി.ഇയ്ക്ക് നേരെ ആക്രമണം
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ആക്രമണമുണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിൽ(12076) ടി.ടി.ഇയ്ക്ക് നേരെ ആക്രമണം. ടി.ടി.ഇ. ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി ഡി-11 കോച്ചിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഒരു ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിക്കുകയായിരുന്നു.
ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു തവണ ഇടിക്കാന്‍ ശ്രമിച്ചുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരിക്കേറ്റതെന്നും ടി.ടി.ഇ. പ്രതികരിച്ചു.
ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടി.ടി.ഇ. ജയ്‌സണിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളോട് ടിക്കറ്റ് ചോദിച്ചത്. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതിനെ വീണ്ടും ചോദിച്ചപ്പോൾ ടി.ടി.ഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
യാത്ര തുടർന്ന ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ പൊലീസ് ജയ്‌സണിന്റെ മൊഴി എടുത്തു. കൂടാതെ സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി.

