വയോധികയ്ക്ക് കുത്തിവയ്പ്പ് എടുത്തു കടന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം
മറ്റൊരാൾക്ക് കുത്തിവയ്പ്പ് എടുക്കണമെന്നത് കോവിഡ് വാക്സിൻ എടുത്തപ്പോൾ മുതലുള്ള ആഗ്രഹമെന്ന് യുവാവ്

റാന്നി: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി കോവിഡ് ബൂസ്റ്റർ ഡോസ് എന്ന വ്യാജേന കുത്തിവയ്പ്പ് നൽകി കടന്ന പ്രതിയ്ക്ക് കോടതി ജാമ്യമനുവദിച്ചു. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെയാണ് ജാമ്യത്തിൽ വിട്ടത്. ഇയാൾക്ക്-മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവെപ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10 മണിയോടെയാണ് റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി(66)യ്ക്ക് സ്‌കൂട്ടറിൽ വീട്ടിൽ വന്ന യുവാവ് കുത്തിവെപ്പ് നൽകിയത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാൾ കുത്തിവെച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.