കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
മരിച്ചത് എസ്.ആർ.എം. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവസാന വർഷ വിദ്യാർത്ഥികൾ

നാഗർകോവിൽ: കന്യാകുമാരിയിൽ കടലിലിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രാജാക്കമംഗലം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ ട്രിച്ചി എസ്.ആർ.എം. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. സഹപാഠിയുടെ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.
മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളും മൂന്ന് പേർ ആൺകുട്ടികളുമാണ്. ഇവരിൽ ഒരാൾ ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിയും മറ്റ് നാല് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കന്യാകുമാരിയിലെ സൂര്യോദയം കണ്ടതിന് ശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് 12 ഓളം മെഡിക്കൽ വിദ്യാർഥികൾ രാജാക്കമംഗലം ലെമൂർ ബീച്ചിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉയർന്ന വേലിയേറ്റമുണ്ടായിരുന്നതിനാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവർക്ക് കടലിലേക്ക് അധികം ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് വിദ്യാർത്ഥികൾ കടലിലേക്ക് ഇറങ്ങുകയായിരുന്നു.
തുടർന്ന് വിദ്യാർത്ഥികൾ ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു. അപകടത്തിപ്പെട്ട രണ്ടുപേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേർ മുങ്ങിമരിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.