പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സൈന്യം
വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജമ്മു: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. രണ്ടുപേരുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരാക്രമണമുണ്ടായി മൂന്നാംദിവസവും പൂഞ്ച് മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച വൈകിട്ടോടെണ് ജമ്മു കശ്മീര്‍ പൂഞ്ചിൽ ഷാസിതാറിന് സമീപം ഐ.എ.എഫ്. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ വിക്കി പഹാഡെ എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിന് ശേഷം, സായുധ സേന ഷാസിതാർ മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഡോഗ് സ്ക്വാഡുകളും ഉപയോഗിച്ചാണ് തിരച്ചില്‍. ഞായറാഴ്ച നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.