തൃപ്പൂണിത്തുറയിൽ രോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
തൃപ്പൂണിത്തുറ: രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് വീടുവിട്ട സംഭവത്തിൽ മകൻ അറസ്റ്റിൽ. പിതാവ് ഷൺമുഖനെ തനിച്ചാക്കിയതിനു മകൻ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി. 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.
എരൂർ ലേബർ കോർണറിനു സമീപമുള്ള വാടക വീട്ടിൽ ഷൺമുഖൻ ഒറ്റയ്ക്കു കിടക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് നാട്ടുകാർ അറിയുന്നത്. ഒരു ദിവസം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെയും കിടന്നു. തുടർന്ന് നാട്ടുകാർ ഭക്ഷണവും പരിചരണവും നൽകി താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിനു നിർദേശം നൽകിയിരുന്നു. മന്ത്രി വീണാ ജോർജ് ഇടപെട്ട്, 75 വയസ്സുള്ള ഷൺമുഖനു ചികിത്സയും പരിചരണവും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമാണ് അജിത്തിനെതിരെ ആദ്യം കേസെടുത്തിരുന്നത്. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ മകൻ ഉപേക്ഷിച്ചു പോയതോടെ ഷൺമുഖൻ മരിച്ചു പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ വകുപ്പുകൾ പ്രകാരവും കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതോടെ ഐ.പി.സി. 308 ചുമത്തുകയായിരുന്നു. ഇതിനൊപ്പം ഷൺമുഖന്റെ മറ്റു മക്കളുടെയും നാട്ടുകാരുടെയും മൊഴികളും പൊലീസ് പരിഗണിച്ചു.

