കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവം; വൈദ്യുതി ചോർച്ചയുണ്ടായെന്ന് കണ്ടെത്തൽ
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ചോർച്ചയുണ്ടായെന്ന് കണ്ടെത്തി. സർവീസ് വയറിലും കടയുടെ വയറിങ്ങിലും വൈദ്യുതി ചോർച്ചയുണ്ടായെന്നാണ് കെ.എസ്.ഇ.ബിയുടെ കണ്ടെത്തൽ. എന്നാൽ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി. നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് ഉടൻ തന്നെ വൈദ്യുതി മന്ത്രിക്ക് കൈമാറും. എന്നാൽ യുവാവിൻ്റെ മരണകാരണം ഇതുതന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ ഷെഡ്ഡിലേക്ക് കയറ്റിയവെക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ടെത്തിയവരുടെ സഹായത്തോടെ മുഹമ്മദ് റിജാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി ചോർച്ചയുണ്ടായതായും, ഇത് സംബന്ധിച്ച് ഓഫീസിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. തൂണിൽ ഷോക്കുണ്ടെന്ന് കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്‌നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി. മുഹമ്മദ് പറഞ്ഞു.

