നാദാപുരത്ത് അനധികൃത മദ്യ വിൽപ്പനക്കാർക്ക് മദ്യം എത്തിച്ചു നൽകിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ കീഴരിയൂർ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്

നാദാപുരം: അനധികൃത മദ്യവിൽപ്പനക്കാർക്ക് വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ കീഴരിയൂർ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്.
കഴിഞ്ഞ ദിവസം ആറ് ലിറ്റർ അനധികൃത മദ്യവുമായി കൊയിലാണ്ടി കീഴരിയൂർ സ്വദേശി ദാമോദരൻ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മദ്യകച്ചവടത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്. അബ്ദുൾ ബഷീറാണ് ദാമോദരനെ വിളിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം നൽകാമെന്ന് അറിയിച്ചതെന്നും തുടർന്ന് നാലായിരം രൂപ കൈപ്പറ്റി 6 ലിറ്റർ മദ്യം കൈമാറുകയുമായിരുന്നു. ഈ മദ്യവുമായി പോകുമ്പോഴാണ് ദാമോദരൻ പിടിലിയാകുന്നത്.
കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം കൈമാറിയതെന്നാണ് ദാമോദരൻ മൊഴി നൽകിയത്. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെ സസ്പെന്‍റ് ചെയ്തു.
വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് അബ്ദുൾ ബഷീറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.