സിദ്ധാര്‍ഥന്റെ മരണം; പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍
പരാതി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി മാതാപിതാക്കൾ.

കല്പറ്റ :പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍ക്കാനുള്ള സര്‍വകലാശാല യുടെ നീക്കം തടയണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പ്രതികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതിയത് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ആരോപിച്ചു. പരാതി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി രാജ്ഭവനിലെത്തി പരാതി നല്‍കിയ മാതാപിതാക്കള്‍ അറിയിച്ചു.
പരാതി വി സിക്ക് അയക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. അതേസമയം പ്രതിപ്പട്ടികയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കുമെന്നാണ് വൈസ് ചാന്‍സിലര്‍ പറയുന്നത്. മതിയായ ഹാജര്‍ ഇല്ലാത്തതും പ്രതികള്‍ക്കെതിരായ ആന്റി റാംഗിഗ് കണ്മിറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയായിരിക്കും അപ്പീല്‍ നല്‍കുക.