സുനിത വില്യംസിന്റെ മടങ്ങി വരവ് ;തീയതി ഇനിയും പ്രഖ്യാപിക്കാതെ നാസ
ജൂൺ അഞ്ചിനാണ് ഇരു ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ കുതിച്ചുയർന്നത്.

ഫ്ലോറിഡ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ തീയതി ഇനിയും പ്രഖ്യാപിക്കാതെ നാസ. ബോയിങ് സ്റ്റാർലൈനറിന്റെ ഭൂമിയിലേക്കുള്ള മടക്കത്തിന്റെ നടപടിക്രമങ്ങളിൽ പുരോഗതി ഉണ്ടെങ്കിലും മടങ്ങിവരവിന്റെ തീയതി നാസ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയില്ല.
ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാർലൈനർ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാർക്ക് നാപ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചയക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണി തെന്നും നാപ്പി കൂട്ടിച്ചേർത്തു. ആഗസ്റ്റ് ആദ്യവാരത്തോടെ യായിരിക്കും ഇക്കാര്യത്തിൽ നാസ അന്തിമ തീരുമാനം അറിയിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി വിക്ഷേപിച്ചത്. ജൂൺ അഞ്ചിനാണ് ഇരു ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ പകുതിയോടെ തിരിച്ചുവരേണ്ട ഇരുവരും ഒരു മാസത്തിലേറെയായി ഭൂമിയിലേക്ക് മടങ്ങാനാവാതെ കഴിയുകയാണ്. അതേസമയം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയ ത്തിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.