മുണ്ടക്കൈ ഉരുൾപൊട്ടൽ; വയനാട്ടിൽ നിന്നും കണ്ടെത്തിയത് 54 മൃതദേഹങ്ങൾ
രക്ഷാപ്രവർത്തനത്തിന് തടസമായി പ്രതികൂല കാലാവസ്ഥ
കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വയനാട്ടില്‍ മാത്രം 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവർത്തനം തടസപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ മേപ്പാടി പി.എച്ച്.സിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരെ വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടര്‍ ദേവകി അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി മന്ത്രിമാരുടെ സംഘം കോഴിക്കോട്ടെത്തി. ഇവർ വിമാനമാർഗം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (എ.എസ്.ഡി.) ആയ കാര്‍ത്തികേയന്‍ ഐ.എ.എസിനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.

