വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും വന്‍ തിരക്ക്
തിരുവനന്തപുരം:ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും.പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവിൽ അക്ഷര മധുരം. വിജയദശമി ദിനത്തിൽ സംസ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് കുട്ടികളാണ് ആദ്യക്ഷരമെഴുതുന്നത്. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.തിരൂർ തുഞ്ചൻ പറമ്പിലും വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്.

