അത്തോളി -കൂമുള്ളി ബസ് അപകടം : 22 ബസുകൾക്കെതിരെ നടപടി
നടപടി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ

അത്തോളി : കൂമുള്ളിയിൽ നടന്ന ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി.എയർഹോൺ ഉപയോഗിക്കൽ, ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, സ്പീഡ് ഗവർണറിലെ അപാകത, യൂണിഫോം ധരിക്കാതിരിക്കൽ, ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സസ്മെന്റ് സംഘത്തിൻ്റെയും അത്തോളിയിൽ നന്മണ്ട സബ് ആർ ടി ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന .നേരത്തെ താക്കീത് ചെയ്‌തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകാനും ഉത്തരവായി. അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. 7 ബസുകളിൽ നിന്നും ഫൈൻ ഈടാക്കി. കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു.
കഴിഞ്ഞ 6 മാസത്തിനുള്ളിൽ 4 വാഹനാപകടമാണ് അത്തോളി റൂട്ടിൽ ഉണ്ടായത് .കോഴിക്കോട് - കുറ്റ്യാടി ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അമിത വേഗതയും സ്പീഡ് ഗവർണർ വിഛേദിക്കുന്നത് ഉൾപ്പെടെയും ചൂണ്ടിക്കാട്ടി പരാതി നേരത്തെ ഉണ്ടായിരുന്നു. നവംബർ 1 ന് കൂമുള്ളിയിലുണ്ടായ വാഹനപകടത്തിൽ സ്കൂട്ടർ യാത്രികന്റെ മരണത്തെ തുടർന്ന് കൂമുള്ളി പ്രദേശവാസികളും ബസുകൾക്കെതിരെ പ്രതിഷേധവും ബോധവൽക്കരണവും നടത്തി. അതിനിടെ സ്കൂട്ടർ യാത്രികന്റെ കുടുംബവും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും റോഡിലെ മരണക്കുരുക്കിനെ കുറിച്ചും പോലീസ് അധികൃതരുടെ വീഴ്ച്ചയും വിശദമാക്കി ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.ഇതിന്റ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫിൻ്റെ നിർദേശത്തെ തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ഉം നന്മണ്ട ആർ ടി ഒ യും വാഹന പരിശോധന നടത്തുകയായിരുന്നു. തുടർ ദിവസങ്ങളിൽ ഇടവിട്ട് സമാന വാഹന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. കുറ്റ്യാടി,
പേരാമ്പ്ര, അത്തോളി സ്റ്റേഷൻ ഹാസ് ഓഫീസർമാർ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, ജില്ലയിലെ ആർ ടി ഒ എന്നിവരുടെ കൂട്ടായ്‌മയിൽ ശരിയായ രീതിയിൽ ബസുകളുടെ സമയ ക്രമം കാര്യക്ഷമമാക്കിയാൽ മത്സര ഓട്ടം നിയന്ത്രിക്കാൻ കഴിയും. എന്നാൽ ബസുടമകളും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലൂടെ നടപടി സ്വീകരിക്കാൻ കഴിയാതെ പോകുന്നതായി ബസ് പാസഞ്ചേർസ് അസോസിയേഷൻ ആരോപിച്ചു.ഇതാകട്ടെ എത്രയോ കുടുംബങ്ങളിൽ തീരാ വേദന ഉണ്ടാക്കുന്നു. കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ ഒട്ടു മിക്ക ബസുകളിലും സ്‌പീഡ് ഗവർണറിൽ തിരിമറി നടത്തുകയാണ് . പ്രത്യേകം സ്വിച്ച് ഫിറ്റ് ചെയ്ത് 80 ന് മുകളിൽ സ്‌പീഡിൽ ഓടുന്നതായി അറിയാൻ കഴിഞ്ഞു. ഇത് തെളിവ് സഹിതം ഹാജരാക്കാൻ തയ്യാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.