മുക്കത്ത് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു
അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു.അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുരായി മസ്ജിദിന് സമീപം താമസിക്കുന്ന 19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി. തുടർന്ന് ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. യുവതി 11.10ന് ആൺകുഞ്ഞിനെ പ്രസവിച്ചു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റി.

