താമരശ്ശേരിയിൽ യുവതിയെയും കുട്ടിയേയും വീടിനു പുറത്തിട്ട് പൂട്ടിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ
ഭർത്താവ് രാജേഷിനെതിരെ കേസെടുക്കുമെന്ന് വനിത കമ്മീഷൻ

താമരശ്ശേരി: യുവതിയെയും കുട്ടിയേയും ഭർത്താവിന്റെ വീടിനു പുറത്തിട്ട് പൂട്ടിയ സംഭവത്തിൽ ഇടപെട്ട് വനിത കമ്മീഷൻ. പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതിന് ഭർത്താവ് രാജേഷിനെതിരെ കേസെടുക്കുമെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. രണ്ടു ദിവസമായി വീടിനു പുറത്താക്കിയെന്ന മൂന്നാംതോട് മുട്ടുകടവ് രാജേഷിൻ്റെ ഭാര്യ അനുമോളുടെ പരാതിയിലാണ് നടപടി.
ഗാർഹിക പീഡനത്തിന് അനുമോൾ രാജേഷിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിന്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു. ഈ ഓർഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു. ഭർത്താവിന്റെ അച്ഛൻ കൃഷ്ണൻക്കുട്ടിക്കെതിരെയും അനുമോൾ ലൈംഗികാരോപണവും ഉന്നയിക്കുന്നുണ്ട്. വീട് തുറന്നു തന്നാൽ മാത്രം പോരാ. അനുഭവിച്ച പീഡനങ്ങൾക്ക് കൃത്യമായ നടപടി ഉണ്ടാകണമെന്നും അനുമോൾ ആവശ്യപ്പെട്ടു.