താമരശ്ശേരിയിൽ മയക്കുമരുന്നുമായി സഹോദരങ്ങൾ പിടിയിൽ
പിടിച്ചെടുത്തത് എം.ഡി.എം.എയും കഞ്ചാവും
താമരശ്ശേരി: താമരശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്ന് സഹോദരങ്ങൾ പിടിയിലായി. കോഴിക്കോട് റൂറൽ എസ്.പി പി.നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ്, സഹോദരൻ അബ്ദുൾ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 19ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. താമരശ്ശേരി പരപ്പൻപൊയിൽ കതിരോട് വാടക ഫ്ളാറ്റിൽ താമസിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു. ഫ്ളാറ്റിൽ നിന്നും താമരശ്ശേരി എസ്.ഐ ആർ.സി ബിജുവാണ് ഇവരെ അറസ്റ്റു ചെയ്‌തത്.
കോഴിക്കോട് നിന്ന് ലഹരിമരുന്ന് വാങ്ങി ഫ്ളാറ്റിൽ എത്തിയ ഉടനെയാണ് ഇവർ പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക‌്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി.ബിജു, എ.എസ്.ഐ കെ.വി.ശ്രീജിത്, സീനിയർ സി.പി.ഒ. മാരായ എൻ.എം. ജയരാജൻ, പി.പി.ജിനീഷ്, എൻ.എം.ഷാഫി, സി.പി.പ്രവീൺ, ടി.കെ.ലിനീഷ്, പി.ജിജീഷ് കുമാർ, കെ.രമ്യ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

