ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും
ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്.
പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന യൂട്യൂബ് ചാനലുകൾക്കാണ് പ്രിയം.അധ്യാപകർ തന്നെ ഈ യൂട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.
അച്ചടിച്ച സ്ഥലം മുതൽ വിതരണം ചെയത ബിആർസികളിൽ നിന്നും വളരെ നേരത്തെ ചോദ്യങ്ങൾ എത്തുന്ന സ്കൂളുകളിൽ നിന്നും വരെ ചോരാൻ സാധ്യതകളേറെ. സ്വന്തം നിലക്കുള്ള പരിശോധനയും വകുപ്പ് നടത്തുന്നു. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അർദ്ധവാർഷിക പരീക്ഷയായതിനാൽ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടെന്നാണ് തീരുമാനം.