കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ ഉടമയ്ക്ക് തിരിച്ചു നൽകി മേപ്പയ്യൂരിലെ യുവാക്കൾ
പണക്കെട്ടുകൾ കിട്ടിയത് മേപ്പയ്യൂർ നടുവണ്ണൂർ റോഡിൽ വച്ച്
മേപ്പയ്യൂർ: പുതുവർഷത്തിൽ കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏൽപ്പിച്ച് മേപ്പയ്യൂർ സ്വദേശികളായ യുവാക്കൾ. രാത്രി 10.30തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു മേപ്പയ്യൂർ നിടും പൊയിൽ സ്വദേശിയായ റാഫിയും വൈശാഖ് ഗായത്രി മുക്ക് ജാഫർ കൈതവയൽ എന്നിവർ. എതിരെ പോവുകയായിരുന്ന കാറിൽ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയിൽപ്പെട്ട് റാഫിയും സംഘവും വണ്ടി നിർത്തി.സമീപത്തെത്തിയപ്പോൾ ഒരു കെട്ടിൽ 500 ന്റെ നാല് നോട്ട് കെട്ടുകളായിരുന്നു. ഉടനെ തന്നെ ബൈക്കുമെടുത്ത് ആ വാഹനത്തിന്റെ്റെ പിറകെ പോയി കാർ ഉടമസ്ഥരെ പണം ഏൽപ്പിച്ചു. 175000 രൂപയാണ് കെട്ടിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് കാറിലുണ്ടായിരുന്നത് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നപ്പോൾ തന്നെ സഹായിച്ച വ്യക്തിയാണെന്ന് റാഫിയ്ക്ക് മനസ്സിലായത്.
നാല് മാസം മുൻപ് സംഭവിച്ച അപകടത്തിൽ റാഫിയ്ക്ക് തോളെല്ലിനും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ട് ലക്ഷത്തോളം ചികിത്സാച്ചെലവിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായകമ്മിറ്റിയുടെ കൺവീനറായ തറവട്ടത്ത് ഇമ്പിച്യാലിയുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. പിരിവെടുത്ത സംഖ്യയിൽ ബാക്കി വന്ന 2 ലക്ഷം രൂപ അന്ന് റാഫി അരിക്കുളത്തെ തണൽ ഡയാലസിസ് സെന്ററിന് കൈമാറി മാതൃക കാട്ടിയിരുന്നു. സംഖ്യ കളഞ്ഞു കിട്ടിയ റാഫിയുടേയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വൈശാഖ് ഗായത്രിമുക്ക്, ജാഫർ കൈത വയൽ എന്നിവരുടേയും സത്യസന്ധത മനസ്സിലാക്കി മേപ്പയൂർ സ്റ്റേഷൻ എസ്.ഐ വിനീത് വിജയനും, എ.എസ്.ഐ റസാഖും സംഘവും സ്റ്റേഷനിൽ വിളിച്ച് അഭിനന്ദിച്ചു. മൂന്നുപേർക്കും ഇമ്പിച്യാലി സമ്മാനങ്ങൾ കൈമാറിയാണ് യാത്ര പറഞ്ഞത്.

