കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തെ മാലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാലൂര്‍ നിട്ടാറമ്പിൽ ഇന്ന് രാവിലെയോടെയാണ് വീടിനുള്ളില്‍ രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നിട്ടാറമ്പിലെ നിര്‍മ്മല (68)മകന്‍ സുമേഷ് (38) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസെത്തി വീടിന്റെ വാതില്‍ ബലപ്രയോഗത്തിലൂടെ തുറന്നത്. സുമേഷ് വീടിന്റെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലും അമ്മ നിര്‍മ്മല കിടപ്പുമുറിയില്‍ മരിച്ച നിലയിലുമായിരുന്നു.
ഇടുക്കി ജില്ലയില്‍ കെ.എസ്.ഇ.ബി ലൈന്‍മാനാണ് സുമേഷ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജോലിസ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. തൊഴിലുറപ്പ് ജോലി ചെയ്തു വരികയാണ് അമ്മ നിര്‍മ്മല. നേരത്തെ പേരാവൂര്‍ സെക്ഷന്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സുമേഷ് ജോലിക്കിടെയില്‍ ലഹരി ഉപയോഗിച്ചു പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.
കണ്ണുരില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സുമേഷ് അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുമേഷ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

