ബാലരാമപുരത്ത് കാണാതായ രണ്ട് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത
ബന്ധുക്കളുടെ മൊഴിയിൽ വൈരുദ്ധ്യം
തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ശ്രീജിത്ത് - ശ്രുതി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉറങ്ങിക്കിടക്കവെയായിരുന്നു കാണാതായത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടായിക്കോണം ഹയര്‍ സെക്കൻ്ററി സ്‌കൂളിന് മുന്നിലെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. സംഭവത്തിൽ മാതാപിതാക്കളേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്.
കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ കിണറിന് കരയിൽനിന്ന് മൂന്നര അടിയിലേറെ ഉയരമുണ്ട്. രണ്ടര വയസ്സുള്ള കുട്ടിക്ക് തനിയെ കിണറിലേക്ക് ചാടാൻ കഴിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തി കിണറ്റിൽ ഇട്ടതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ബന്ധുക്കളുടെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതും ദുരൂഹത വർദ്ധിപ്പിക്കുന്നു. മതിൽ ചാടികടന്ന് ഒരാൾ വന്നെന്ന് അമ്മയും മുത്തശ്ശിയും മൊഴി നൽകിയെന്നും പൊലിസ് പറഞ്ഞു.
കുടുംബം പദ്ധതിയിട്ടത് കൂട്ട ആത്മഹത്യയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുരുക്കിട്ട നിലയിൽ മൂന്ന് കയറുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.

