headerlogo
recents

കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ

കേസ് കൂടി പരിശോധിച്ച ശേഷം സംസ്ഥാന വ്യാപകമായി കമ്മിറ്റികളുണ്ടാക്കും

 കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ
avatar image

NDR News

25 Feb 2025 08:02 AM

കോഴിക്കോട് : ക്ഷേത്രങ്ങളിലെ ആന എഴുന്നെള്ളിപ്പുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാകുന്നത്. ഇതിനായി ഫോറസ്റ്റ്, പൊലീസ്, ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന താലൂക്കുതല കമ്മിറ്റികളുണ്ടാക്കും. കമ്മിറ്റി അംഗങ്ങൾ ക്ഷേത്രവും പരിസരവും സന്ദർശിച്ച് നൽകുന്ന മാർഗനിർദ്ദേശ പ്രകാരം എഴുന്നെള്ളിപ്പിനുള്ള ക്രമീകരണം ക്ഷേത്ര കമ്മിറ്റികളുണ്ടാക്കണം. ജില്ലയിൽ ഇതു സംബന്ധിച്ച ശുപാർശ ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ആർ.കീർത്തി വനംമന്ത്രിക്ക് കൈമാറി.

    കോഴിക്കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നോഡൽ ഓഫീസറായി താലൂക്കുതല സബ് കമ്മിറ്റികളുണ്ടാക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. ആന എഴുന്നെള്ളിപ്പിന് അനുമതി നൽകിയ ക്ഷേത്രവും പരിസരവും കമ്മിറ്റിയംഗങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് ഉത്സവ കമ്മിറ്റികൾ വാഹന സൗകര്യമൊരുക്കണം. ആനയെഴുന്നെള്ളിപ്പ് സമയത്ത് ഒരു തരത്തിലുള്ള പടക്കവും പൊട്ടിക്കാൻ അനുവദിക്കില്ല. ആനകളെ തളച്ച ശേഷമേ പൊട്ടിക്കാവൂ. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം എഴുന്നെള്ളിപ്പിൽ കർശനമായി പാലിക്കണം. ആനകളുടെ ഉടമസ്ഥാവകാശം, ഇടയുന്ന സ്വഭാവമുണ്ടോ എന്നതുൾപ്പെടെയുള്ള പശ്ചാത്തലം, ആനകളുടെ ഡേറ്റ ബുക്ക്, ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിലുള്ള ക്ഷേത്രങ്ങളുടെ ശരിയായ രജിസ്ട്രേഷൻ എന്നിവയു കമ്മിറ്റി ഉറപ്പാക്കണം. മദപ്പാടിന്റെ സാദ്ധ്യതയറിയാൻ വെറ്ററിനറി ഓഫീസർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. ഇതിനുള്ള നടപടിക്രമം തയ്യാറാക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തും. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട കേസ് കൂടി പരിശോധിച്ച ശേഷം സംസ്ഥാന വ്യാപകമായി കമ്മിറ്റികൾ ഉണ്ടാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

 

NDR News
25 Feb 2025 08:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents