മദ്യപിച്ചെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്ത മൂന്നു യുവാക്കൾ അറസ്റ്റിൽ
ഇന്നലെ രാത്രി 11 മണിക്ക് കോട്ടയ്ക്കൽ ചങ്കുവെട്ടിയിലാണ് സംഭവം

മലപ്പുറം : കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്ത മൂന്നുപേർ പിടിയിൽ. പുത്തൂർ സ്വദേശികളായ സിയാദ്, സിനാൻ, ഫുഹാൻ സെനിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11 മണിക്ക് കോട്ടയ്ക്കൽ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോൾ ഇവർ ആൾട്ടോ കാറിലെത്തി തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവൻ ഇറക്കി വിട്ട് ബസിൻറെ ട്രിപ്പ് മുടക്കുകയും ചെയ്തു.
തുടർന്ന് പൊലീസ്പരിശോധനയിൽ പ്രാഥമികമായി തന്നെ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. വൈദ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അതും ചെയ്തു. എന്നാൽ ഈ പരിശോധനയിലും മദ്യപിച്ചിട്ടില്ല. പിന്നാലെയാണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തത്. ട്രിപ്പ് മുടക്കി, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഡ്രൈവറെ മർദിച്ചു തുടങ്ങിയ വിഷയങ്ങളിലാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്.