കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസ്സിനു നേരെ ആക്രമണം
ആക്രമണം പെട്രോൾ പമ്പിൽ നിന്നും പുറത്തിറക്കാൻ ശ്രമിക്കവേ

കൊടുവള്ളി: കല്യാണ സംഘം സഞ്ചരിച്ച ബസ്സിനു നേരെ ഗുണ്ടാ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം എറിയുകയും ബസ്സിൻ്റെ മുൻവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. ബസ്, കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും സഞ്ചരിച്ച കാറിൽ ഉരസി എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് വന്ന ബസ് ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയുമായിരുന്നു. തുടർന്ന് പന്നിപ്പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിൽ ഷമീറിനെയും സംഘത്തെയും അതി സാഹസികമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ 3 പൊലീസുകാർക്ക് പരിക്കേറ്റു.