കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം: മൂന്നോളം രോഗികൾ മരിച്ചതായി ടി സിദ്ദിഖ്
എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം

കോഴിക്കോട് : മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്തുള്ള മുറിയിൽ ഷോർട്ട് സർക്യൂട്ടിനെ തീ പിടുത്തമുണ്ടായ സംഭവത്തിൽ രോഗി മരിച്ചെന്ന ആരോപണവുമായി കൽപ്പറ്റയിൽ ടി സിദ്ദിഖ്. മരിച്ചവരിൽ ഒരാൾ വയനാട് സ്വദേശി നസീറ എന്ന യുവതിയാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. വെൻ്റിലേറ്ററിൽ നിന്നും ഇവരെ മാറ്റുന്നതിനിടെയാണ് രോഗി മരിച്ചതെന്ന് സിദ്ദിഖ് ആരോപിച്ചു. എന്നാൽ ടി സിദ്ധിക്ക് എംഎൽഎയുടെ ആരോപണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തള്ളി.
ഇന്നലെ രാത്രി 8 മണിക്കാണ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ തീപിടുത്തമുണ്ടായത്. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മൂന്ന് നിലകളിൽ നിന്ന് രോഗികളെ പൂർണമായി ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അതേസമയം സിദ്ദിഖിന്റെ ആരോപണം ശരിവെച്ച് മരിച്ച നസീറയുടെ സഹോദരനും രംഗത്ത് വന്നിട്ടുണ്ട്. വയനാട് സ്വദേശിയായ നസീറ മരിച്ചത് തീപിടുത്തത്തിൽ വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തത് കൊണ്ടാണ് എന്നാണ് സഹോദരൻ യൂസഫലിയുടെ ആരോപണം. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തതായും നസീറയുടെ മകളുടെ ഭർത്താവ് നൈസൽ പറഞ്ഞു.