വേടന് സർക്കാർ വേദി; ഇടുക്കിയിലെ നാലാം വാർഷികഘോഷ പരിപാടിയിലെ മാറ്റിവെച്ച റാപ് ഷോ നാളെ
കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയിൽ നടത്താൻ തീരുമനിച്ചത്.

ഇടുക്കി: റാപ്പർ വേടന് സർക്കാർ പരിപാടിയിലേക്ക് ക്ഷണം. പിണറായി സർക്കാരിന്റെ നാലാം വാർഷികഘോഷ പരിപാടിയുടെ ഇടുക്കി ജില്ലയിലെ സമാപന ത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ കേരളം പ്രദർശന മേളയിൽ നാളെ വൈകിട്ട് റാപ് ഷോ നടക്കും. കേസിന്റെ പശ്ചാത്തലത്തിൽ വേടന്റെ പരിപാടി മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയിൽ നടത്താൻ തീരുമനിച്ചത്. എന്നാൽ 28ന് കഞ്ചാവുമായി വേടനെ ഫ്ളാറ്റിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പരിപാടി റദ്ദ് ചെയ്തു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയാണ്.
വേടനെ വേട്ടയാടാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.